Monday, April 18, 2011

അതേനിറം തന്നെയിന്നുമാവെയിൽനാളങ്ങൾക്ക്


അതേനിറം തന്നെയിന്നുമാവെയിൽനാളങ്ങൾക്ക്.
അതിനൊരുമാറ്റവുമില്ലയെന്നതതിശയകരം!
സ്വർഗവാതിലുകളെയളക്കാനാരോയൊരിക്കൽ
പൊന്നളന്നിട്ടു ഒരു തുലാസിൽ
ആ പൊന്നൊരു പഞ്ഞിതുണ്ടുപോലെ
പറന്നകന്നു..
ഇരുണ്ടു വെളുക്കും നദീതീരത്തിന്റെ
കഥകൾ കേട്ടുറക്കം മതിയായിരിക്കുന്നു..
പൊതിഞ്ഞു സൂക്ഷിച്ച പൊൻകിഴികളിലൂടെ
സൂര്യവെളിച്ചം മായുന്നതും
കാലമതുരച്ചു മിനുക്കുന്നതും കണ്ടിരിക്കുന്നു..
ചെയ്തുകൂട്ടിയോരബദ്ധങ്ങളെയതിവിദഗ്ദമായ്
ഉരച്ചുതേച്ചുമിനുക്കിയൊരു
വെള്ളാരംകല്ലാക്കിമാറ്റിയിരിക്കുന്നു പുഴ.
കടലിലൊഴുകിയൊഴുകി കൈയിലെത്തിയ
ശംഖിലിപ്പോൾ കടലിന്റെ സ്പന്ദനതാളം മാത്രം
മഹനീയമായതൊക്ക
നിങ്ങളുടേതെന്നവകാശവാദമെമെഴുതി
സൂക്ഷിച്ചോളുക...
കടൽത്തീരംകടന്നുവന്ന
ശംഖുമാത്രം മതിയാവുമിവിടെ..
അതിലുള്ള ഹൃദ്സ്പന്ദനങ്ങളെയിനിയെങ്കിലും
തുലാസിലിട്ടളക്കാതിരുന്നാലും... .

No comments:

Post a Comment