Thursday, June 30, 2011

എങ്കിലുമെഴുതാതിരിക്കാനുമാവുന്നില്ല......


പ്രിയപ്പെട്ടവളെ;
നീയെഴുതിയ കത്തുകണ്ടു
വേനൽമഴയിലൂടെ നീയാദ്യം
വന്നപ്പോഴിങ്ങനെയൊന്നുമുണ്ടാവുമെന്ന്
ഞാൻ പ്രതീക്ഷിച്ചിരുന്നേയില്ല...
ഞാനെന്നും മുഖാവരണങ്ങളിലൂടെ
മാത്രമേ നിന്റെയരികിൽ വന്നിരുന്നുള്ളൂ
യഥാർഥത്തിലുള്ളയെന്റെ മുഖം
നീയൊന്നു ശ്രദ്ധിക്കുകപോലും
ചെയ്തിരുന്നുവില്ലയെന്നതെന്നെയത്ഭുതപ്പെടുത്തുകയും
ചെയ്തു..
അത്രയ്ക്കാരാധകരെനിക്കുണ്ടായിട്ടും
നീ മാത്രമെന്തേയിങ്ങനെ
എന്നതെന്നെയതിശയിപ്പിക്കുകയും ചെയ്തിരുന്നു..
പ്രിയപ്പെട്ട കുട്ടീ;
മുഖാവരണമണിഞ്ഞ എന്നെ നീ സംശയിക്കാൻ
തുടങ്ങിയെങ്കിലും ഞാനാരെന്ന് മനസ്സിലാക്കാൻ
നിനക്കൊരുപാടു സംഘർഷങ്ങളിലൂടെ
നീങ്ങേണ്ടിവന്നുവെന്നറിയുന്നു..
എന്റെ മുഖം രക്ഷിക്കുവാനേ അന്നു
ഞാൻ ശ്രമിച്ചിരുന്നുള്ളൂ
ഒരുപാടൊരുപാടു ശ്രമിച്ചിട്ടുമൊരുനാൾ
ആ മുഖാവരണമഴിഞ്ഞു വീഴുകയും ചെയ്തു..
നീയതു കണ്ടമ്പരക്കുകയും കോപിക്കുകയും
ചെയ്തുവെന്നറിയാം..
നിനക്കുണ്ടായ ധാർമ്മികരോഷമെനിക്ക് മനസ്സിലാവും
നീയെല്ലാമുടച്ചുതകർത്തെറിഞ്ഞു
എന്റെ ഹൃദയം പല തുണ്ടുകളായ് നീയുടച്ചു..
സത്യം തന്നെ!
നിന്നോടുപറയുന്നു ...
നീയറിഞ്ഞിരുന്നുവോ എന്നെനിക്കറിയില്ല
ഒരിക്കൽ നിന്നെ ഞാൻ പ്രണയിച്ചിരുന്നു..
അതിനാലാവണമങ്ങനെയൊരു
പ്രതികാരം നിന്നോടു ചെയ്യാനെനിക്ക് തോന്നിപ്പോയത്..
സഹായിക്കുന്നവരോടൊന്നുമാരുമങ്ങനെയൊരു
പ്രതികാരം ചെയ്യില്ലയെന്ന് 
നീയും മനസ്സിലാക്കിയിരിക്കുന്നു.
സത്യം തന്നെ!
നിന്നെയുമെനിക്കൊന്നു തകർക്കണമെന്ന് തോന്നി
നിന്റെയതിയായ രോഷപ്രകടനങ്ങൾ
എന്നെയൊരുവിധത്തിൽ സഹായിച്ചുവെന്നും പറയട്ടെ..
എന്നോട് സഹാനുഭൂതി തോന്നിയ
കുറെ മഷിക്കൂടുകൾ നിന്നോടു മധുരമായി പ്രതികാരം ചെയ്യാനെന്നെ സഹായിച്ചു
ആശിച്ചതുപോലെ നടന്നുവെങ്കിലും
നീ പൊരുതിയ രീതിയെന്നെയത്ഭുതപ്പെടുത്തി..
നിനക്ക് മാത്രമറിയുന്നവിധം...
പ്രിയപ്പെട്ട കുട്ടീ;
നിനക്ക് മാത്രമേയങ്ങനെയൊന്നു ചെയ്യാനാവൂ
എന്നെനിക്കിന്നു മനസ്സിലായിരിക്കുന്നു..
ഒരളവുവരെയതെന്നെയും സഹായിച്ചിരിക്കുന്നു..
നീയെഴുതുന്നതിനൊരവസാനമുണ്ടാവുമെന്നെനിക്ക്
തോന്നുന്നില്ല..
ഋതുക്കളെപോലെ തന്നെയതു പലേകാലങ്ങളിലൂടെ
സഞ്ചരിക്കുമെന്നെനിക്ക് തോന്നുന്നു..
ശീതികരിച്ചയോർമ്മകളുറങ്ങും കല്ലറകളിൽ നിന്നും
നീയോരോന്നോരോന്നായി പുറത്തേയ്ക്കെടുക്കുന്നു..
അവയ്ക്കെല്ലാം ചെമ്പകപ്പൂവുകളുടെ സുഗന്ധവും..
പ്രിയപ്പെട്ടവളേ;
നീയെഴുന്നതെനിക്ക് മനസ്സിലാവുന്നു..
ഓളങ്ങളിലൊഴുകി മനോഹരമായൊരു
കാവ്യം പോലൊഴുകിയ നിളയൊരു
മാഞ്ഞ സ്വപ്നം പോലൊഴുകുന്നതും
നീ കാണുന്നില്ലേ..
നീ പറയുന്നതു തന്നെ ശരി
സമാന്തരരേഖയുടെയിരുവശവുമിരുന്നീ
ചെറിയ ലോകം നടന്നു നീങ്ങുന്നതു കാണാം
പ്രിയപ്പെട്ട കുട്ടീ;
ഞാനിന്ന് തിരക്കഭിനയിക്കുന്നു
തിരക്കിനിടയിൽ പലതുമോർമ്മിക്കാനും സമയവുമില്ല..
നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രങ്ങളിന്നന്നെ
നയിക്കുന്നത് നിന്റെ കവിതയുടെയരികിലേയ്ക്കല്ലയെന്ന്
നീ മനസ്സിലാക്കിയാലും..
എന്റെ മനസ്സിലിന്നു കവിതയുടെ സ്വപ്നലോകവുമില്ല
നിനക്ക് മനസ്സിലാകുമെന്ന് കരുതുന്നു..
കൊഴിഞ്ഞ പൂവുകൾ വീണ വഴിയിലൂടെ
ഒരു ഭാവമാറ്റവുമില്ലാതെ നടന്നുനീങ്ങും
ഋതുക്കളെപ്പോലെയാവുന്നതല്ലേ
നമുക്കൊക്കെയിന്നനുചിതം..


പ്രിയപ്പെട്ടവനേ;
നിന്റെ കത്തു കണ്ടു
നിനക്ക് മാത്രമെന്തിനായ് ഞാൻ
കത്തെഴുതുന്നവന്നതിശയിക്കുന്ന
അനേകം പേരുണ്ടാവുമിവിടെ..
ഞാനെഴുതുന്നത് കാപട്യമാണെന്നും
മരുന്നുരച്ചുതേച്ച് ചികിത്സിക്കാനാവില്ലയെന്നും
ചിലർ പറയുന്നു..
ഒരു നീതീകരണപത്രികയെഴുതി ഞാനവർക്ക്
നൽകേണ്ടതുണ്ടോ?
ഇല്ലെന്നാണെന്റെ വിശ്വാസം..
നിനക്കെഴുതുന്നതൊരു പ്രത്യേകകാരണത്താലാണെന്നറിയുക..
നീയെന്നൊരുപാടുസഹായിച്ചുവെന്നാണിവരൊക്കെ
പറയുന്നത്...
അതു ഞാനറിഞ്ഞില്ലെയെങ്കിലും
നിന്റെ സഹായമെങ്ങനെ പരിണമിച്ചുവെന്ന്
നീ തന്നെയൊന്നാലോചിക്കുക
അഗ്നിപർവതം പോലെയെനിക്ക്ചുറ്റുമാ
സഹായവലയങ്ങളൊഴുകിക്കൊണ്ടേയിരിക്കുന്നു
ഉദ്ബോധനത്തിന്റെയുണർത്തുപാട്ടുകളും
പിന്നെയുടലളവുകളുമെഴുതിയിടും
മനുഷ്യനെന്ന ക്രൂരമനസ്സുകളെയും
കണ്ടുകൊണ്ടിരിക്കുന്നു..
നിന്റെ സഹായത്തിന്റെ ബാക്കിപത്രമവയൊക്കെയും..
ഇതിനോടെക്കെയും 
പടവെട്ടുമൊരാത്മാവിന്റെയുൾസംഘർഷമെന്തെന്ന്
നിനക്കറിയാനിടയുണ്ടാവില്ല..
പ്രിയപ്പെട്ടവനേ;
നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ
കഠിനതരമായ ശിലകളെപ്പോലെയാണെന്നെനിക്കറിയാം
അതില്ലാതായതിനാലാവും നിനക്ക് ഞാനിന്നുമെതിർമൊഴികളേകുന്നത്
എന്നെ നീ സഹായിച്ചുവെന്നിടയിൽ 
എന്നും വന്നു പറയുന്നവരോട്  ഒന്നപേക്ഷിക്കുന്നു..
ദയവായി ഇടനാഴിയിലിരുന്ന് ശബ്ദമുയർത്താതിരിക്കുക.. 
സഹായാഭ്യർഥനയുമായ് പടിവാതിലുകൾ
കയറിയിറങ്ങില്ലെങ്കിലും നിസ്വാർഥമായി 
സഹായിക്കുന്നവരെ മനസ്സുകൊണ്ടുപോലും വേദനിപ്പിക്കണമെന്നൊരാഗ്രഹം
ഒരിക്കൽപോലുമുണ്ടായിട്ടില്ലാത്തൊരു
ഹൃദയം എനിയ്ക്കുമുണ്ടെന്നറിഞ്ഞാലും
സാന്ധ്യനക്ഷത്രങ്ങൾ മിഴിയിൽ നിറയുമ്പോഴും
മഴതുള്ളിതൂവിപെയ്യുമ്പോഴും ഓർമ്മിക്കാറുണ്ട്
ഇത്രയേറെയെഴുതി
പെരുപ്പിച്ചുലയ്ക്കേണ്ടതായിട്ടുണ്ടായിരുന്നുവോ
ഈ ചെറിയ ഭൂപ്രദേശത്തെ??.
ഇന്നിപ്പോളിതൊരു സമയാതീതമായ
ആയുഷ്ക്കാലദൗത്യം പോലെ, സമുദ്രം പോലെ
ഒരാൽമരം പോലെ വളർന്നുകൊണ്ടേയിരിക്കുന്നു..
നിനക്കറിയുമോ?
ഇതിനൊരവസാനം തേടി തേടി ഞാനും
ആകെ വലഞ്ഞിരിക്കുന്നു...
എഴുതിയെഴുതി വിരലുകൾക്കും ഹൃദയത്തിനും
മതിയായായിരിക്കുന്നു...
എങ്കിലുമെഴുതാതിരിക്കാനുമാവുന്നില്ല.....



Wednesday, June 29, 2011

ഞാനുമെഴുതിയിരിക്കാം മറുകുറിപ്പുകൾ...



പ്രിയമുള്ളവനേ;
നീയെഴുതിയ കത്തുകണ്ടിരിക്കുന്നു..
മഷിപ്പാടുകൾ കയർതുമ്പാലൊതുക്കി 
ചുരുക്കാനാശിച്ച ഭൂമിയുടെ
ഒരു തുണ്ടിനെകുറിച്ച് 
നിനക്കറിയാമെന്നറിഞ്ഞിരിക്കുന്നു...
എങ്കിലുമാകുരുക്കുകളോരോന്നോരാന്നായി
അഴിച്ചുമാറ്റുന്നേരമുണ്ടാകാനിടയുള്ള
മാനസികസങ്കടങ്ങളും, സംഘർഷങ്ങളും
നിനക്കൊരിക്കലുമൊരിക്കലും മനസ്സിലാവുന്നു 
പോലുമില്ലല്ലോ..
അതിനാലായിരിക്കാം നീ നിലനിൽപ്പിന്റെ
നിർണ്ണയങ്ങളെപ്പറ്റി മാത്രം 
 ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്..
ചരൽപ്പാതയിലെ ചരൽമുത്തുകൾ
കാൽപ്പദങ്ങളെ നോവിച്ചുകൊണ്ടേയിരിക്കുന്നു..
ആ നോവിലൂടെ നടക്കുമ്പോൾ
ഞാനിന്ന് എന്തെഴുതും പ്രിയനേ;
ഞാൻ നിന്നെയിന്ന് കനിമൊഴിയെന്ന
ചെമ്പനീർപൂവിനെയോർമ്മിപ്പിക്കാം
ഭാരതഖണ്ഡത്തിലെ പിതാമഹനെപ്പോലുള്ള
ഖുശ്വവന്ത് സിംഗ് വരെയെഴുതിയിരിക്കുന്നു 
കനിമൊഴിയെന്ന ചെമ്പനീർപൂവിനൊരനുസ്മരണം..
കനിമൊഴിയെപ്പോലുള്ളവരെ ചെമ്പനീർപൂവെന്ന്
വിളിക്കാമെന്നെനിക്ക് പറഞ്ഞുതന്നത്
എന്നോടെന്നും പ്രിയം കാട്ടിയ കാലം തന്നെ..
കാലത്തിന്റെ ചരിത്രമെന്നത് നാലപ്പാട്ടുതറവാടോളം,
മാതൃഭൂമിയോളം  മഹത്തരമായ ഒന്നുതന്നെ...
വളരെ ജ്ഞാനമുള്ള ഇവരോടൊക്കെ
യുക്തിവാദത്തിലേർപ്പെട്ട് വിജയിക്കാമെന്ന
അതിയാശയുമെനിക്കില്ലെന്നറിഞ്ഞാലും..
കനിമൊഴിയെപ്പോലുള്ള ചെമ്പനീർപൂവുകൾ
വിടർന്നുവരട്ടെ....
അവരോടെന്തിനൊരസൂയ...
പ്രിയപ്പെട്ടവനേ;
എന്റെയീ ചെറിയ ഉദ്യാനത്തിലെ
പാരിജാതപ്പൂവുകളും, ചെമ്പകപ്പൂവുകളും
ഭൂമിയെപ്പോലെ ക്ഷമയുള്ളവരാണെന്നും
അങ്ങേയറ്റം മഹത്വമേറിയവയെന്നുമൊന്നും
പറയുന്നുമില്ല...
ആരെയും പരിഹസിക്കണമെന്നോ
പരാജയപ്പെടുത്തണമെന്നോ ആഗ്രഹവുമില്ല..
പരിഹാസത്തിന്റേതായ പലേ എഴുത്തോലകൾക്കും
ചിലപ്പോൾ പാരിജാതപൂവിതളുകളിൽ 
ഞാനുമെഴുതിയിരിക്കാം മറുകുറിപ്പുകൾ......
അതിനു നീയെത്രയധികം 
രോഷം കൊണ്ടുവെന്നുമെനിക്കറിയാം
നിലനിൽപ്പിന്റെയനന്തസങ്കടങ്ങളിലൂടെ 
നീ നടന്നുപോയാലും....
വഴിയിലെ നിഴലുകളെ കടന്ന്
ഞാനും നടന്നുനീങ്ങിയേക്കാം....
അതിനിടയിലും
സമാന്തരരേഖകൾക്കിരുവശവുമിരുന്ന്
ഋതുഭേദങ്ങളെ കണ്ടുകൊണ്ടുമിരിക്കാം....

നിനക്കറിയുമോ നിലനിൽപ്പിന്റെ അനന്തദു:ഖങ്ങളെപ്പറ്റി....


പ്രിയപ്പെട്ട പെൺകുട്ടീ
നിന്റെ കത്തുകണ്ടു.
നിനക്ക് തോന്നുന്നതൊക്കെയെഴുതി
നീയങ്ങുപോകും
വായിക്കുന്നവരെന്തുകരുതുമെന്നൊരു
ഉപബോധം
നിനക്കുണ്ടാവേണ്ടതവശ്യമെന്നറിയുക..
നീ പോരിടുന്നതെന്തിനെന്നനിക്കറിയാം
ആരുടെയും മുന്നിൽ നീ
ഭിക്ഷയാചിക്കുകയില്ലെന്നുമറിയാം..
കാഞ്ചനക്കൂടുകളിലെ സ്വാതന്ത്രമോ
ഒരു കടലാസുഹൃദയമോ
നിനക്കാവശ്യമില്ലെയെന്നുമറിയാം
നീയെഴുതുന്നതൊക്കെ ശരിതന്നെയെങ്കിലും
നിന്റെയീ രീതിയെനിക്കത്രപ്രിയമായി
തോന്നുന്നുമില്ല..
നീയിപ്പോഴൊധികമൊന്നും
ചിന്തിക്കുന്നുമില്ലയെന്നറിയാം
നിന്റെവിരലിലെന്തുണരുന്നോ
അതു നീയങ്ങെഴുതും..
ഒരു ചിന്താശകലമൊരു
മഷിപ്പാടിലൂടെയെഴുതിനീട്ടിയാൽ
അതൊരു ഭാഗം മാത്രമെഴുതും
ഒരന്യായപത്രികയെന്നു
നീ പറഞ്ഞുകൊണ്ടേയിരിക്കും
(അതിലൊരു സത്യമുണ്ടെന്നത്
സ്വകാര്യമായിരിക്കട്ടെ)
അങ്ങനെയെഴുതുന്ന സ്ഥിരചതുരങ്ങളോടുള്ള
നിന്റെ ബഹുമാനമെന്നേ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്
നീയെത്രയോവട്ടം പറഞ്ഞും കഴിഞ്ഞിരിക്കുന്നു..
എത്രയോ വെട്ടിക്കുറുക്കി ചുരുക്കിയെഴുതിയാലുമതിലൊക്കെ
നിന്നെയൊന്നുകുരുക്കാനൊരു കയർതുണ്ടുമുണ്ടാവും
പക്ഷെ നീയെത്രയനായാസമാണാ 
കുരുക്കുകളഴിച്ചു മുന്നോട്ടുനീങ്ങുന്നത്
പ്രിയപ്പെട്ട കുട്ടി;
നിനക്കറിയുമോ?
നിലനിൽപ്പിന്റെ അനന്തദു:ഖങ്ങളെപ്പറ്റി
അങ്ങനെയൊന്നിലാണിന്നീപുഴ..
അനേകദിനങ്ങളുടെ ആധിയും വ്യാധിയും
വിസ്മൃതിയിലേയ്ക്കൊഴുകി മായ്ക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ....
അതിനിടയിൽ നീയിങ്ങനെ
പുരാവൃത്തമെഴുതിതുടങ്ങിയാലിനിഞാനെന്തുചെയ്യും
നിന്റെ മഴയും മഴക്കാറും കടലുമൊക്കെ നല്ലതു തന്നെ
പക്ഷെ നിന്റെ മഴയിടയ്ക്കിടയ്ക്ക് പേമാരിയാവുന്നു
കടലുമതുപോലെതന്നെ
ഒരു നാൾ ശാന്തം പിറ്റേന്നുറഞ്ഞുതുള്ളുന്നു..
നിലാവുപോലെ ഞാനൊന്നു മന്ദഹസിക്കാൻ
ശ്രമിക്കുമ്പോൾ പോലും പഴയപോലൊരു 
സ്വാഭാവികതയുമതിനുണ്ടാവുന്നില്ല..
ഞാനുമിപ്പോൾ നിലനിൽപ്പിന്റെ
അനന്തദു:ഖങ്ങളെന്തെന്നറിഞ്ഞുകൊണ്ടേയിരിക്കുന്നു...
പ്രിയപ്പെട്ട കുട്ടീ;
നിന്നെപ്പോലെതന്നെയെന്ന് സ്വകാര്യമായി 
പറയാനും ശ്രമിച്ചുകൊണ്ടിരിക്കാം...

Monday, June 27, 2011

ഇത്രവലിയൊരു കത്ത്



പ്രിയപ്പെട്ടവനേ;
നിന്റെ കത്തുകണ്ടു..
ഇത്രവലിയൊരു കത്ത് 
നീയെഴുതിയതിലത്ഭുതവും തോന്നുന്നു
അതു വായിച്ചപ്പോൾ
നിലാവിനെ മായ്ച്ച കൃഷ്ണപക്ഷരാവിലൂടെ
നടക്കും പോലെ തോന്നി..
നീ ക്ഷമാശീലത്തെകുറിച്ചെഴുതിയത്
കണ്ടു ചിരിയും വന്നു..
നിന്റെ ക്ഷമാശീലത്തിന്റെ
പകൽപ്രകടനങ്ങൾക്ക്
രാവിന്റെ നിറമായിരുന്നുവെന്ന്
ഞാനെഴുതിയാൽ
നീയെതിരും പറയില്ലയെന്നെനിക്കറിയാം
പ്രിയപ്പെട്ടവനേ;
ഇന്നന്തേ മഴ പെയ്യാതിരുന്നു
എന്നൊരു സങ്കടമുണ്ടായി
പ്രദോഷങ്ങളിൽ ത്രിസന്ധ്യയ്ക്കാരതിയുഴിയും
മുപ്പത്തിമുക്കോടി ദേവകളോടൊപ്പം
നിന്റെ ഉൽകൃഷ്ടകവിതകളുടെ
അന്തരാർഥങ്ങൾ പറഞ്ഞുതന്നതിനൊരു
പ്രത്യേക നന്ദിയുമെഴുതുന്നു.
നീയെഴുതുന്നതൊക്കെയൊരുകാലത്ത്
ഞാൻ വിശ്വസിച്ചിരുന്നു..
പക്ഷെ നിന്റെ മുഖത്തെയോ
മുഖാവരണത്തെയോ
ഏതിനെ വിശ്വസിക്കണമിന്ന്..
പ്രിയപ്പെട്ടവനേ;
നിന്നോടിനിയെന്തെങ്കിലും പറയാൻ
തോന്നിയാൽ അതോർമ്മ വരുമ്പോൾ
ഇനിയൊരിക്കലെഴുതാം..





നിന്നോടു പറഞ്ഞെനിയ്ക്ക് മതിയായിരിക്കുന്നു


പ്രിയപ്പെട്ട കുട്ടീ;
ഇന്നലെ നീയെഴുതിയ
കത്തുവായിച്ചെനിക്കൊരുപാടു
ദേഷ്യം വന്നു..
ആംഗലഭാഷയിൽനിന്നും
നിനക്കൊരിക്കലും മനസ്സിലാവാത്ത
പദങ്ങൾ തിരഞ്ഞു
നിനക്കെഴുതണമെന്നും തോന്നി.
നീയൊരു വിഡ്ഢി
വെറുതെ വാക്കുകളെടുത്ത്
വഴിയരികിൽ നിന്ന് ശബ്ദമുണ്ടാക്കുന്നു ...
എന്നെ കണ്ട് പഠിക്ക്
ഇപ്പോൾ എല്ലാവരും എന്റെകൂടെ
നിന്റെ കൂടെയാരുണ്ട്?
നീയൊറ്റപ്പെട്ടതിൽ സന്തോഷിക്കാമെന്ന്
വിചാരിച്ചാൽ നീ പറയും നിനക്കേകാന്തതയാണിഷ്ടമെന്ന്.
എന്തു പറഞ്ഞാലും
നിനക്കൊരെതിർമൊഴിയുണ്ടാവും
എന്നിരുന്നാലും നിന്റെയെതിർമൊഴികളുടെ
ഒരാരാധകനുമാണു ഞാൻ..
പക്ഷെ നിന്റെയെതിർമൊഴികളെ
ഞാനംഗീകരിക്കുകയുമില്ല...
അതൊക്കെ നിന്നെപ്പോലുള്ളവർക്ക്
യോജിക്കും
എന്നെപ്പോലെ എവിടെചെന്നാലും
ഇരിയ്ക്കാനൊരിരിപ്പിടം കിട്ടുന്ന
പ്രമുഖൻമാർ നിന്നെപ്പോലെയുള്ളവരെ
അംഗീകരിക്കുന്നതെങ്ങ്നെ?
വേണമെങ്കിൽ ഒരു മുഖാവരണമിട്ട്
നിനക്കൊരു മനോഹരമായ 
ഇ-മെയിൽ ഞാനയച്ചു തരാം
നിനക്കത് വേണ്ടെങ്കിൽ പോലും.
നീ നിശ്ബ്ദയായിരിക്കാൻ വേണ്ടി
ഞാനതു ചെയ്യാം..

കുട്ടീ..
നീ പറഞ്ഞ കഠിനവാക്കുകൾ 
വായിച്ച് വായിച്ച് എനിക്കിപ്പോൾ
നിന്നോട് തീരെയിഷ്ടമില്ല..
നിന്റെകൂടെയാരുമില്ലെയെന്ന
സമാധാനം എന്റെ കൂടെയിന്നുണ്ട്
അങ്ങനെപറഞ്ഞാൽ നീ പറഞ്ഞേക്കാം
നിനക്ക് ദൈവമുണ്ടെന്ന്..
നീ ദൈവത്തിന്റെയടുത്തിരുന്ന്
ജപമാലകൾ തിരിക്കുക...


പ്രിയമുള്ളവളെ;
നിനക്ക് വേറെ ജോലിയൊന്നുമില്ലേ
എന്നുമിങ്ങനെയെഴുതി നിറയ്ക്കാൻ.
ഞാനിപ്പോൾ വളരെ സന്തോഷിക്കുമ്പോൾ
പഴയ പകയൊക്കെ നീ ഹൃദയത്തിൽ
സൂക്ഷിച്ചുവയ്ക്കരുത്..
എങ്ങനെ ക്ഷമിക്കണമെന്ന് പറയാനുള്ള
അർഹതയില്ലെങ്കിലും പറയുന്നു
ക്ഷമാശീലമുണ്ടാവുകയെന്നാലതൊരു
നല്ല കാര്യം തന്നെ..
ഇനിയെങ്കിലും നീയിങ്ങനെയെഴുതി 
ശല്യപ്പെടുത്താതിരിക്കുക..
എനിക്കീ പുതിയ ജീവിതം സുഖം തന്നെ..
നിന്റെ ദ്യേഷ്യം മുഴുവൻ 
നീ എഴുതി നിറയ്ക്കുകയാണോ
ഇനി നീയെഴുതിയാലും
ഞാൻ മറുപടിയെഴുതുമെന്ന് 
കരുതേണ്ടതില്ല..
ഇനിയെന്തെങ്കിലും നീയെഴുതിയാൽ
വിശ്വസാഹിത്യത്തിനിടയിൽ നിന്നും
നിനക്ക് മനസ്സിലാവാത്തവിധമുള്ള
വാക്കുകളുള്ള കവിതകൾ 
തിരഞ്ഞു കണ്ടുപിടിച്ചു
നിനക്ക് ഞാനയച്ചുതരും..
അതു വായിച്ച് നിനക്കൊന്നും
മനസ്സിലാകില്ലെങ്കിലും ആ കവിത
നിന്നെ പരിഹസിക്കുന്നതു കാണുമ്പോൾ
ഞാനുള്ളിൽ ചിരിക്കുമെന്നും 
നീയറിഞ്ഞാലും..
നിനക്കൊന്നും മനസ്സിലാവില്ല
നീയൊരു പൊട്ടി...


പ്രിയപ്പെട്ട കുട്ടീ
നിന്നെപ്പറ്റിയോർമ്മിക്കാൻ
പോലും സമയമുണ്ടോയെന്ന്
ചോദിച്ചാലെനിക്കറിയില്ല..
ഇല്ലയെന്നു പറഞ്ഞു
നിന്നെ വിഷമിപ്പിക്കേണ്ടെന്നു 
കരുതി പറയുന്നതുമാവാമെന്ന്
നീ പറയുമോ എന്നുമറിയില്ല....
ഇതിൽ കൂടുതലെന്തുപറയാൻ 
നിന്നോടു പറഞ്ഞെനിയ്ക്ക് 
മതിയായിരിക്കുന്നു..

Sunday, June 26, 2011

പ്രിയമുള്ളവനേ ഇന്നു ഞാനെഴുതട്ടെ ലാളിത്യത്തെക്കുറിച്ച്


പ്രിയമുള്ളവനേ...
ഇന്നെന്തെഴുതുമെന്നാലോചിക്കുമ്പോൾ
സംവൽസരങ്ങളിലെയോർമ്മകൾ 
ഒരു പൂവുപോലെ വിടർന്നുവരുന്നു മുന്നിൽ..
നിനക്കറിയുമോ...
സംവൽസരങ്ങളുടെ ചെപ്പിലുറങ്ങിയ
സ്മൃതിവിസ്മൃതികളെ
നിന്നോടു ഞാനൊന്നു ചോദിക്കട്ടെ
ലാളിത്യമെന്നാലൊരു വാതിൽ
തകർക്കുകയെന്നതോ?
ഒരാളെ നിഴൽപോലെ പിന്തുടരുന്നതോ?
എഴുത്തുകാരെന്നഭിമാനിക്കുന്ന
ഒരു ചെറിയ മഹാലോകത്തിന്റെയെളിമയും 
ലാളിത്യവും ഞാൻ കണ്ടിരിക്കുന്നു...
ആരവത്തിന്റെയെളിമ
പടനീക്കങ്ങളുടെയെളിമ
മധുരതരമായ കാപട്യത്തിന്റെയെളിമ,
അവർ നിന്റെ പ്രതിനിധികളുമായിരുന്നു..
അങ്ങനെയൊരെളിമ
ഈ ചെറിയ ഭൂമിക്കില്ലാതെ പോയി..

ഒന്നുകൂടിപറയട്ടെ..
യഥാർഥത്തിൽ വിനയവുമെളിമയുള്ള
മഹാസാഹിത്യകാരെ നിന്റെ 
പ്രതിനിധികളുടെ കൂടെ കണ്ടതുമില്ല..

പ്രിയമുള്ളവനെ;
ലാളിത്യമെന്തെന്നെനിക്കറിയാം
നീ പറയാതെ തന്നെ
എന്റെ ഹൃദയഭാഷയതു തന്നെ..
പക്ഷെ വാതിലിലെ ചിത്രതാഴുകളുലച്ച്
നീയെളിമയെന്ന വാക്കിന്റെയർഥം
എനിക്കായിയെഴുതി നീട്ടരുത്
നിന്റെയെളിമയുടെ പലേ കൈയൊപ്പുകളെ
ഞാനും കണ്ടിരിക്കുന്നു..
അതിൽ ലാളിത്യത്തെക്കാളേറെ
ഈ പ്രാഗൽഭ്യം കാണൂ
എന്ന ധ്വനിയായിരുന്നു മുന്നിട്ട് നിന്നത്..
നിന്റെ പ്രതിനിധികൾക്കീ ഭൂമിയോട്
വിരോധമുണ്ടാവും..
അവരെഴുതിയ ന്യായപത്രികളംഗീകരിച്ചൊരു
ലാളിത്യാഭിനയത്തിനൊരുങ്ങിയില്ലെയെന്നത്
അന്തരാത്മാവിന്റെയുൾപ്രേരണമൂലമെന്നറിയുക
അനീതിയുടെ പത്രികളിൽ കൈയൊപ്പേകുന്നത്
ലാളിത്യമെന്ന് നീ വിശ്വസിക്കുന്നുവോ
ഇല്ലെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു..


പ്രിയമുള്ളവനെ;
മൗനം ലാളിത്യമെന്നെനിക്ക് പൂർണവിശ്വാസമില്ല
നീ ചെയ്യുന്ന പ്രവർത്തികൾക്ക് മൗനത്തിന്റെ
ലാളിത്യവുമുണ്ടാവണം..
പരമോന്നതപദവിയുടെ വാഹനം പോലും
നിയമരഹിതമായ സ്ഥലത്തു നിന്നെടുത്തുമാറ്റാൻ
ധൈര്യം കാട്ടിയവരോടെനിക്ക് ബഹുമാനമുണ്ട്
അടിമത്തം ഇല്ലായ്മ ചെയ്തവരോടും
എല്ലാവർക്കും ക്ഷേത്രപ്രവേശനമനുവദിച്ചവരോടും 
എനിക്ക് ബഹുമാനമേയുള്ളൂ
ലാളിത്യമാവശ്യം പ്രവർത്തികൾക്ക്...
പ്രിയപ്പെട്ടവനേ;
അതൊരു കാപട്യത്തിന്റെ മുഖാവരണമാകരുത്
ഇനിയെങ്കിലും മറ്റൊരാളുടെ 
വാതിൽലുലച്ചുടച്ചതിനരികിൽ നിന്ന്
ചെറിയവനാകാൻ ശ്രമിക്കൂ എന്നു പറയാതിരിക്കുക...
അങ്ങനെ ചെയ്യുമ്പോൾ നീയെത്രചെറിയവനായി
എന്നു നീ ചിന്തിക്കുന്നു പോലുമില്ലല്ലോ
എന്നോർത്ത് എനിക്കല്പം വിഷമവുമുണ്ട്


പ്രിയമുള്ളവനെ..
നിന്നോടായി ഒന്നു കൂടി പറയെട്ടെ
നിനക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ മഹാലോകം
പഠിപ്പിച്ചത് യഥാർഥ ലാളിത്യമോ, എളിമയോ 
അല്ലെന്നു ഞാനെഴുതുമ്പോൾ 
നിനക്ക് വിരോധമുണ്ടാവില്ല എന്നുകരുതുന്നു..
അവരെന്നെപഠിപ്പിച്ചതെങ്ങെനെയാസൂത്രിതമായി
പ്രതികാരം ചെയ്യാമെന്നും, 
ശാന്തിമന്ത്രങ്ങളിൽ എങ്ങനെയശാന്തി
നിറയ്ക്കാമെന്നുമാണെന്നുകൂടി ഞാനെഴുതിയാൽ
നീയെതിരൊന്നും പറയില്ലെയെന്നെനിക്കറിയാം
എന്നെക്കാൾ കൂടുതൽ 
അതു നിനക്കറിയാമെന്നും വിശ്വസിക്കട്ടെ..
എന്റെയീ ചെറിയ ഭൂമിയിലെ
ഋതുക്കളെന്നെയുപദേശിക്കാറേയില്ല
പൂവുകളും, മഴയും, വെയിലും, 
നക്ഷത്രങ്ങളും, നിലാവും
ഒന്നുമെന്നോട് ചെറിയവനാകൂ 
എന്നുപറയുന്നതേയില്ല...
അവരെന്നോടു പറയുന്നതോ
ലാളിത്യത്തിന്റെ ഭാഷാമൊഴികൾ
എളിമയെന്തെന്നെ 
പഠിപ്പിക്കുന്നതുമവർ തന്നെ...


Saturday, June 25, 2011

നിനക്കറിയുമോ മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്


പ്രിയപ്പെട്ട കുട്ടീ;
നീയിങ്ങനെയെഴുതുന്നതെന്തിനെന്ന്
എനിക്ക് മനസ്സിലാവുന്നില്ല...
പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു...
നീയെയ്യുന്ന ചിലവാക്കുകൾ
താങ്ങാനാവാത്തതു തന്നെ..
എന്നും നീയെന്തിനെന്നെപഴിചാരുന്നു 
പക്ഷെ കുറെ നാൾ ഞാനും നിന്നെ
വിമർശിച്ചുകൊണ്ടേയിരുന്നതിനാൽ
നിന്നോടൊന്നും പറയാനുമിന്നെനിക്കാവുന്നില്ല..
ഇങ്ങനെയെത്ര നാൾ പ്രിയപ്പെട്ടവളേ; 
ദയവായി നിർത്തുക 
നിന്റെ അവസ്ഥ എനിക്കറിയാം..
എന്റെയവസ്ഥയും നീ മനസ്സിലാക്കുക..
പ്രവചനാതീതമായ മേഖലകളിലൂടെ നീ
സഞ്ചരിക്കുന്നതിനാൽ
നിന്നോടൊന്നും പറയാനുമാവുന്നില്ല..
പ്രിയപ്പെട്ട കുട്ടി;
ഉപദേശങ്ങളെ നീ പണ്ടേപോലെ
ബഹുമാനിക്കുന്നില്ലയെന്നറിയാം..
അതിനുള്ള കാരണവും
പലപ്പോഴായി നീ തന്നെ പറഞ്ഞിരിക്കുന്നു..
അതെനിക്ക് മനസ്സിലാവുന്നുമുണ്ട്..
ആത്മാർഥമായി പറയുന്നു..
നിന്നോടെനിക്ക് ദ്യേഷമൊന്നുമില്ല
പക്ഷെ നീയെഴുതും കഠിനവാക്കുകൾ
അതല്പം അതിരുകവിയുന്നുവെന്നും 
തോന്നിതുടങ്ങിയിരിക്കുന്നു....
ഞാനുമെഴുതിയിരുന്നു പണ്ട് കഠിനപദങ്ങൾ
അതിലെനിയ്ക്ക് പശ്ചാത്താപവുമുണ്ട്..
കടലുകളുടെ കഥപറയും ശംഖുകളിൽ
നീയെഴുതി നിറച്ചാലും സർഗങ്ങളെ
നിനക്ക് ആത്മാർഥമായി നന്മ നേരുന്നു


പ്രിയപ്പെട്ടവനേ;
നിയെഴുതിയതൊക്കെയും വായിച്ചു..
ഇന്നു നിന്നോടു ഞാനെന്തുപറയുമെന്നോർത്തു 
വിഷമിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു...
ഇടതടവില്ലാതെ....
വർഷകാലം വളരെ അടുത്തെത്തിയിരിക്കുന്നു...
പിന്നെയിന്ന് അനുവെന്നൊരു വിഭ്രമക്കുട്ടി
എഴുതിയ ബ്ളോഗ് കണ്ടു
ചിത്രശലഭങ്ങൾക്കിടയിലേയ്ക്ക്
തൂങ്ങിയാടുന്ന ഒരു കടവാവൽ
വന്നതുപോലൊരു അനുഭവമുണ്ടായി
അതു വായിച്ചപ്പോൾ..
പരിസ്ഥിതിസംരക്ഷണമെന്ന പേരിലൊരു
ഹാസ്യം..
ഒരു ഭംഗിയുമില്ലാതെയെന്തൊക്കെയോ
എഴുതിയിരിക്കുന്നു..
ഞാനിന്നിലെ ഭൂമിയിലെ
മനോഹരങ്ങളായ ഇരുപതു സ്ഥലങ്ങളെ 
വായിച്ചറിഞ്ഞു..
എത്ര മനോഹരമാണീ പ്രപഞ്ചമെന്ന്
നിന്നോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..
മഴയുടെ സുഖമുള്ള സംഗീതമാണരികിൽ..
മഴയുടെ ഭംഗി 
പെയ്തുവീഴും പാതകളിൽ കാണാറേയില്ല..
 പ്രളയം പോലെ മുന്നിൽ കാണും
പാതയിലൂടെ നടക്കുമ്പോൾ രോഷമുണ്ടാവുമെനിക്ക്..
എത്ര മോശപ്പെട്ട രീതിയിലാണെല്ലായിടവും
പാതകളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്..
എനിക്ക് മാത്രമല്ല പലർക്കുമതുണ്ടാവും...
കുടിലുകളിൽ ദരിദ്രദൈന്യം കാണുമ്പോഴും
ഈ രാജ്യത്തിന്റെ ദുരിതം കാണുമ്പോഴും
ആദ്യം ദേഷ്യമുണ്ടാവുക നിന്നെപ്പോലുള്ളവരോടുതന്നെ..
അത് നിനക്കിഷ്ടമുണ്ടാവില്ലയെന്നുമറിയാം..
പിന്നെയിതൊക്കെ കണ്ടും കേട്ടും
ലോകം ചുരുങ്ങുന്നതെങ്ങെനെയെന്നറിഞ്ഞു
കൊണ്ടിരിക്കുന്നു...
അല്ലെങ്കിലും പ്രദക്ഷിണവഴിയിലൊരു
ഗ്രഹവുമായി കൂട്ടിമുട്ടിയുടഞ്ഞുതീർന്നാൽ
പിന്നെയേതു ജീവനാണീ
ഭൂമിയിലില്ലാതെയാവുകയെന്നോർത്തു
ദു:ഖിക്കേണ്ടിയും വരില്ല....
ദു:ഖിക്കാനും, സ്വപ്നം കാണാനും
ആരെങ്കിലുമുണ്ടാവുമോ പിന്നെയിവിടെ?
വായിച്ചു മുഷിഞ്ഞിട്ടുണ്ടാവും നിനക്ക്..
മഴ പെയ്തുകൊണ്ടേയിരിക്കുന്നു..
നനയും പുൽനാമ്പുകൾ ഗ്രാമത്തിലേയുള്ളു...
നിനക്കറിയുമോ! 
മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്
ഹൃദയത്തെ ശാന്തിയിലേയ്ക്കുയർത്തുമൊരു
പ്രത്യേകലയം....


Friday, June 24, 2011

എഴുതാതിരിക്കാനുമെനിക്കാവുന്നില്ലല്ലോ


പെൺകുട്ടീ;
കത്തുകളുടെ ലോകം 
നിന്റെ ഭൂമിയ്ക്ക് പരിചയപ്പെടുത്തിയത്
ഞാൻ തന്നെയെന്നു സമ്മതിക്കുന്നു...
പക്ഷെ നീ മറുകുറിപ്പെഴുതുമെന്നൊരിക്കലും
ഞാൻ കരുതിയില്ല..
നീ മറുകുറിപ്പെഴുതിയിരുന്നെങ്കിലാശിച്ചിരുന്നു
പക്ഷെ അതു സമ്മതിച്ചുതരാൻ
എന്റെ പ്രതിച്ഛായ എന്നെയനുവദിച്ചിരുന്നില്ല
അങ്ങനെയൊന്നൊനിക്കുണ്ടോയിന്നെന്ന്
നീ പുഞ്ചിരിയോടെ ചോദിച്ചേയ്ക്കാം
പക്ഷെ വളരെവളരെ കഷ്ടപ്പെട്ടാണിങ്ങനെയൊന്നു
മിനുക്കിയെടുത്തത്...
അതിനല്പം ആത്മവഞ്ചനയും ചെയ്യേണ്ടിവന്നു...
സത്യം പറയട്ടെ കുട്ടീ
ഇന്നിപ്പോൾ നിന്റെ കത്തുകൾ വായിക്കുന്നതിനെക്കാൾ
എനിക്കിഷ്ടം ഏതെങ്കിലുമൊരു നിശാവിരുന്നിൽ
പങ്കെടുക്കാനെന്നു പറയുന്നതിൽ
നിനക്ക് വിരോധമുണ്ടാകില്ല എന്നുകരുതുന്നു...
എന്റെയിപ്പോഴുള്ള കൂട്ടിനുമതൊക്ക തന്നെ പ്രിയം..
ആളുകളുടെയൊക്കയിടയിലങ്ങനെ തിളങ്ങുന്ന
വസ്ത്രമൊക്കെധരിച്ചങ്ങനെ നടക്കുന്നതാണിന്നെനിക്കിഷ്ടം
പണ്ടൊരുപക്ഷെ കവിതാലോകത്തിലൂടെ
നടക്കനൊരിഷ്ടമുണ്ടായിരുന്നു...
ഇന്നിപ്പോഴെല്ലാം മാറിയിരിക്കുന്നു..
കുട്ടീ നീ പറഞ്ഞേയ്ക്കാം 
മായ, മരീചിക എന്നൊക്കെ
ശരി തന്നെ..
എതിരഭിപ്രായങ്ങളില്ല..
നിന്റെ മനസ്സിലെന്നോട് ഒരു നേരിയ
പകയുണ്ടോ എന്നു സംശയമുണ്ട്
അങ്ങനെയുണ്ടാവാനുള്ളതൊക്കെ
ഞാൻ ചെയ്തിട്ടുമുണ്ട്..
നീ അഭിമാനിയായതിനാൽ 
ഒരു സഹായാഭ്യർഥനയുമായെന്റയരികിൽ
വരികയില്ലെന്നുമറിയാം..
നിന്റെ ശരി ഞാനറിയാതെ പോയി കുട്ടീ...
അതുപോലെയെന്റെ ശരി നീയുമറിയാതെ പോയി....
മറന്നേക്കുക..
ഒന്നു പറയുന്നു
നീ കത്തെഴുതാൻ പഠിച്ചിരിക്കുന്നു
മനസ്സിലുള്ളത് മുഴുവൻ തുറന്നുപറയാതിരിക്കുക
ചിലപ്പോഴത് നിന്നെതന്നെയും ഇല്ലാതാക്കിയേക്കാം...


ആൺകുട്ടീ;
നീയെഴുതിയ കത്തു കണ്ടു
സഹാനുഭൂതിയുടെ ഒരു ചില്ലയിലെ തളിർ
നീ തന്നെയൊരിക്കലടർത്തിക്കളഞ്ഞു
എനിയ്ക്കേറ്റവും പ്രിയപ്പെട്ടകവിതയുടെ
തളിരും നീയടർത്തി..
നിന്നോട് വളരെയധികം നീരസം തോന്നിയിരുന്നു
ഒരിക്കൽ.. 
എന്നോടും തോന്നിയിരുന്നു എനിയ്ക്ക് നീരസം.
നിന്നെപ്പോലൊരാളുടെ കവിതാവലയങ്ങളിൽ
അറിയാതെ വീണുപോയതിനെനിക്കെന്നോടു
തന്നെ ദ്യേഷ്യവുമായിരുന്നു...
എനിക്കെല്ലാദിനങ്ങളുമൊരു പോലെ
ഒരു ദിനത്തിനോടും പ്രപഞ്ചം
പ്രത്യേകത കാട്ടിയിട്ടില്ലെയന്നതറിയുക..
മനുഷ്യരാണെല്ലാറ്റിനെയും വിഭജിക്കുന്നത്....
എന്നിരുന്നാലുമെനിയ്ക്ക്
ഞായറാഴ്ചകളെയിഷ്ടപ്പെടാനൊരിക്കലുമായിരുന്നില്ല
ഒരു ഞായറാഴ്ചയാണെന്റയച്ഛൻ  തീവ്രപരിചരിണവും,
മൃത്യുജ്ഞയമന്ത്രവും മറന്നുറങ്ങിപ്പോയത്..
കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 27, 1987
അന്ന് വിശാഖനക്ഷത്രം...
പ്രിയമുള്ളവനെ;
നിനക്ക് പ്രിയമുള്ളതിനെ നീയുയർത്തിയേക്കാം
പ്രകീർത്തിച്ചേക്കാം...
പക്ഷെ എനിയ്ക്കിഷ്ടം 
മഹത്വമുള്ളതിനെയയുർത്താനാണെന്നറിയുക..
സഹാനുഭൂതിയുടെ ചില്ലകളിലെ തളിരോരോന്നായടർത്തും
പ്രവർത്തികളുണ്ടാക്കിയ വിടവുകളുടെ 
ദൂരം വളർന്നുവലുതാവുന്നുവല്ലേ....
എഴുതിതീർക്കാനാവാത്തൊരു
പുസ്തകമായെന്റെ ഹൃദയം 
സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു
ആ സ്പന്ദനതാളത്തിലെയോരോ
വാക്കുമെന്റെ വിരലിലോടിക്കളിക്കുമ്പോൾ
എഴുതാതിരിക്കാനുമെനിക്കാവുന്നില്ലല്ലോ....

Thursday, June 23, 2011

നിന്നോട് ഞാനിനിയെന്തു പറയും !!


പ്രിയപ്പെട്ടവനേ!
നിന്നോടു ഞാനതങ്ങനെ പറയും
വിവേകത്തിന്റെ 
മണൽത്തരികളുടെ കഥ....
ഒരോന്നായി എണ്ണിയെണ്ണിതുടങ്ങിയപ്പോഴേയ്ക്കും
അസ്തമയമായിരുന്നു..
എന്നിട്ടും തീരാത്തത്രയുമുണ്ടായിരുന്നു
സമുദ്രതീരത്തിൽ.
നിന്നോടായി മാത്രം ഞാൻ പറയാം...
വിവേകത്തിന്റെ മണൽതരികളെണ്ണിതീർക്കാനാർക്കുമാവില്ല
ഇന്നലെനീയെഴുതിയ കത്തു കണ്ടു..
അതിനു ഞാനെന്തുമറുപടിയെഴുതുമെന്നാലോചിച്ചല്പം
വിഷമിക്കിക്കുകയും ചെയ്തു....
നീ പറയും പോലെയെന്നും ചെയ്യാനെനിക്കാവില്ലല്ലോ
നീയുമങ്ങനെ തന്നെയല്ലേ..
എന്നും വിധിന്യായങ്ങളെഴുതി 
നീട്ടിയിരുന്നത് നീയായിരുന്നു
എന്നു ഞാൻ വിശ്വസിക്കട്ടെ....
അതെന്നും നിനക്കനുകൂലമായിരിക്കാൻ
നീ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു
പ്രിയപ്പെട്ടവനേ;
നിന്നോടൊന്നു ഞാൻ പറയാം
നിന്റെ സഹോദരിയോടും അമ്മയോടും
മറ്റൊരാൾ ചെയ്യാനാഗ്രഹിക്കാത്തതൊന്നും
നീ മറ്റൊരു പെൺകുട്ടിയോട് ചെയ്യരുത്...
ഈ ലോകത്തിലെ 
മനസ്സിൽ നന്മയുള്ള എല്ലാവരും
വിശ്വസിക്കുന്നതും അങ്ങനെ തന്നെയാവും...
അതൊന്നു നിന്നെ മനസ്സിലാക്കണമെന്നുണ്ടായിരുന്നു..
അങ്ങനെയാരെങ്കിലും നിന്നോടു ചെയ്താൽ
നീ പ്രതികരിക്കും വിധവും ഇന്നെനിക്കറിയാം..
സഹിക്കാവുന്നതിലേറെ സഹിക്കുമാത്മാക്കൾക്കൊരു
നിസംഗത്വമുണ്ടാവും...
പ്രശംസിക്കുന്നതെല്ലാം മഹത്തരമായത്
എതിർക്കുന്നതെല്ലാം നിന്ദ്യം, നികൃഷ്ടം
എന്നു വിശ്വസിക്കും ലോകത്തിനിടയിൽ
വിവേകമെന്തെന്നറിയുക വളരെ കഷ്ടം തന്നെ..
പ്രിയപ്പെട്ടവനേ,
ഒരാളെ തോൽപ്പിക്കേണ്ടതെങ്ങനെയെന്നേ
നീയാലോചിച്ചിരുന്നുള്ളൂ..
എങ്ങനെ ഞാനൊരു നല്ല മനുഷ്യനാവും
എന്നു ചിന്തയിലേ വിവേകത്തിന്റെ
സ്വർണതരികൾ കാണുവാനാവൂ
എന്നു ഞാൻ വിശ്വസിക്കുന്നു....
ഒന്നുനീയറിഞ്ഞാലും....
ലോകസമക്ഷമൊരു പ്രകടനം നടത്തി 
വിജയിക്കണമെന്നൊരു
സത്യവാംങ് മൂലമൊന്നും ഞാനെഴുതി
സൂക്ഷിക്കുന്നുമില്ല......
സമുദ്രതീരത്തിലെ ചിപ്പികളിലെ
കടലിരമ്പം എന്റെ ഹൃദയത്തിലുമുണ്ടെന്നറിഞ്ഞാലും..
വിവേകമെന്ന പേരുള്ള 
മനുഷ്യനിർമ്മിതമഹാനൗകകളോ
താണുതാണുപോകുന്നു..
മനസ്സിനെയെങ്കിലുമുയർത്താനായെങ്കിലെന്നാശിക്കുന്നു
കത്തു നീണ്ടപോകുന്നതിനാൽ ചുരുക്കുന്നു..
നിന്നോടിതിൽ കൂടുതലെന്തു 
പറയണമെന്നെനിക്കുമറിയില്ല....




പെൺകുട്ടീ, നീയെഴുതുന്നതൊക്കെ ഞാൻ വായിക്കുന്നുണ്ട്


പെൺകുട്ടീ;
നീയെഴുതുന്നതൊക്കെ വായിക്കുന്നുണ്ട്....
പോയകാലത്തയെന്തിനിങ്ങനെ
നീ തിരികെ വിളിക്കുന്നുവെന്ന്
ചോദിക്കാനുള്ള അവകാശം
എനിക്കില്ലയെന്നറിയാം...
എങ്കിലുമൊന്നു പറയാം
എനിക്കിപ്പോൾ സുഖമെന്നു തന്നെ
ഞാൻ വിശ്വസിക്കുന്നു...
നിന്റെ മനസ്സിടയ്ക്കിടെ
പ്രക്ഷുബ്ധമാകുന്നുവന്നുമറിയാം..
അതിനു ഞാനുമൊരു
കാരണമായിരുന്നുവെന്നറിഞ്ഞതിൽ
ഖേദം തോന്നുന്നുമുണ്ട്.
അങ്ങനെയൊക്കെവന്നുപോയിയെന്ന്
കരുതി സമാധാനപ്പെടുക...
ഇന്നെന്റെയീ സന്തോഷത്തിനിടയിൽ
നീയിടയ്ക്കിടെ വന്നെഴുതുന്നത്
ഞാൻ കാട്ടിക്കൂട്ടിയ ചില അബദ്ധങ്ങൾ 
മൂലമാണെന്നുമെനിക്കറിയാം....
അന്നു ഞാനെന്നെപ്പറ്റി മാത്രമേ
ചിന്തിച്ചിരുന്നുള്ളൂ...
നീയും നിന്നെപ്പറ്റി മാത്രമേയന്ന്
ചിന്തിച്ചിരുന്നുള്ളുവെന്നും ഞാൻ വിശ്വസിക്കട്ടെ..
നിന്റെ വാതിൽപ്പടിയിൽ
നിന്നും പോകണമെന്ന് പല പ്രാവശ്യവും 
നീ പറഞ്ഞുവെന്നത് സത്യം തന്നെ..
അന്നു പക്ഷെ നിന്നെ തോൽപ്പിക്കാനും
ചുരുക്കിയൊതുക്കാനുമൊരാവേശം തോന്നി...
ഇന്നോർക്കുമ്പോളതൊന്നും
വേണ്ടായിരുന്നുവെന്നും തോന്നുന്നുണ്ട്...
ഇന്നെന്നെ സ്നേഹിക്കാൻ വേറൊരാളുണ്ട്
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിരസീതി
പോലെയെന്നെ സ്നേഹിക്കുന്ന ഒരാൾ..
നിനക്കൊരു പാടെഴുതാനുണ്ടെന്നറിയാം
നീയതെല്ലം ഒരു ഡയറിയിലെഴുതി
സൂക്ഷിക്കുക..
എഴുതിയെഴുതി നീയിങ്ങനെയാരണ്യകങ്ങളിലൂടെ
നടന്നുകൊണ്ടിരുന്നാൽ നീ കൊടും കാടിനുള്ളിൽ
അകപ്പെട്ടു പോയെന്നുമിരിക്കും...
പ്രിയപ്പെട്ട കുട്ടീ;
നിനക്ക് സമുദ്രതീരത്തിലൂടെ
നടക്കുന്നതല്ലേ എന്നും പ്രിയംകരമായിരുന്നത്...
ഒരു ചിപ്പിക്കുള്ളിൽ കടലിരമ്പുന്നതും
കേട്ടു നീയങ്ങനെ നടന്നാലും...

Wednesday, June 22, 2011

ഇന്നലെ നീയെഴുതിയ കത്തിനൊരു മറുകുറിപ്പ്


പ്രിയപ്പെട്ട ആൺകുട്ടി;
ഇന്നലെ നീയെഴുതിയ കത്തു കണ്ടു
അതിനെന്ത് മറുകുറിയെഴുതണമെന്നറിയില്ല...
നീയെന്നിയില്ലാതെയാക്കാൻ
പ്രചരിപ്പിച്ച നുണക്കഥകളെല്ലാം തന്നെ
ആ ജോലി ഭംഗിയായി ചെയ്തുതീർത്തിരിക്കുന്നു..
അതു നീ ചെയ്തുകൊണ്ടിരുന്നപ്പോൾ
എന്തും ചെയ്യാമെന്നുള്ളൊരമിതവിശ്വാസം
നിനക്കുണ്ടായിരുന്നു....
(ഇന്നൊരുപക്ഷെ നീ കുറെ മാറിയിട്ടുണ്ടാവുമെന്നു
ഞാൻ വിശ്വസിക്കുന്നു...)
നിന്റെ പുതിയ കഥയ്ക്കൊരു
പൊലിമയുണ്ടാക്കാൻ 
ആ നുണകൾക്ക് സാധിച്ചുവെന്നതിൽ
നിനക്കുണ്ടായ തൃപ്തി
ഇന്ന് നിസംഗമായ ഒരാവരണമായ്
നിന്നെ  വീർപ്പുമുട്ടിക്കുന്നുവെന്നുമറിയാം..
ഇന്നു നീ പലതും പറയുന്നെണ്ടെങ്കിലും
അതിലൊന്നുമൊരാത്മാർഥതയില്ലായ്മ
തിങ്ങിക്കൂടുന്നത് ഞാൻ കാണുന്നുണ്ട്...
ഒരുപാടൊരുപാട് ദു:ഖത്തിനിടയിലും
എന്റെ ഹൃദയത്തിലൊരു സന്തോഷം
നിറഞ്ഞു നിന്നിരുന്നു....
അതു കുറെയേറെയില്ലായ്മ ചെയ്യാൻ
നിനക്കായിയെന്നതിൽ
നിനക്കഭിമാനമുണ്ടാകാനിടയില്ല..
അതു നീയാഗ്രഹിച്ചിരുന്നില്ലയെന്ന്
പറഞ്ഞാലുമെനിക്കിന്ന് മനസ്സിലാവും..
ഞാനെഴുതുന്ന വരികൾ 
ഒരപ്രിയസത്യം പോലെ
നിന്നെ നോവിച്ചേയ്ക്കാം...
പക്ഷെയിങ്ങനെയൊക്കെ
വന്നതിൽ നിനക്കുള്ള പോലെയുള്ള
വിഷമം എന്നെയുമലട്ടുന്നുണ്ട്
അതെഴുതിയെഴുതി തീരുമ്പോഴേക്കും
ഈ ലോകം തന്നെ ചിലപ്പോഴൊരപരിചിത
ഗ്രഹമായി മാറിയേക്കാം....

ഒരിയ്ക്കൽകൂടി നിനക്ക് ഞാനൊരു കത്തയയ്ക്കുന്നു

പ്രിയപ്പെട്ട പെൺകുട്ടീ....
ഒരിയ്ക്കൽകൂടി നിനക്ക്
ഞാനൊരു കത്തയയ്ക്കുന്നു..
എനിയ്ക്കറിയാം
നിനക്കിവിടെയഴുതണമെന്ന
ആശയൊന്നുമില്ലയെന്ന്
നീയിവിടെയെഴുതുന്നതെന്തിനെന്നും
എനിയ്ക്കറിയാം..
നിന്റെയനുവാദമില്ലാതെ
നിന്നെയേറ്റവും ദ്യേഷ്യപ്പെടുത്തും 
രീതിയിലൊളിപാർത്തിരിക്കും
കുറെ നിഴൽപ്പൂമരങ്ങളിവിടെയുണ്ട്...
നീയിവിടെ വിളിയ്ക്കാതെയെത്തുന്നു
എന്നവർ പറഞ്ഞുകൊണ്ടേയിരിക്കും...
പെൺകുട്ടീ;
നിന്റെയനുവാദമില്ലാതെയെന്തിനവർ
നിന്റെ ഭൂമിയുടെ വാതിൽപ്പടിയിൽ
നിൽക്കുന്നു എന്നു നീ ചോദിക്കുന്നത്
ന്യായം തന്നെ..
പക്ഷെ ഞങ്ങളെപ്പോലുള്ളവരെ
ചോദ്യം ചെയ്യുന്നവരെ 
ഞങ്ങൾക്ക് തീരെ പ്രിയമില്ല..
നിർഭാഗ്യവശാൽ നീ ഞങ്ങളെ
ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നു..
അത് ഞങ്ങൾക്ക് തീരെ രസിക്കുന്നുമില്ല..
നിന്നെ തടുക്കാൻ ലോകത്തിന്റെയേതു
കോണിലുള്ളൊരായുധവും ഞങ്ങളുപയോഗിക്കും
മാനസികമായി നിന്നെയൊന്നുലയ്ക്കാനായ്
തന്നെയാണു നീയാരുമാവശ്യപ്പെടാതെ
വരുന്ന ചിത്രശലഭമെന്നൊക്കെ
ഞങ്ങൾ വിളിക്കുന്നത്..
നീ തളർന്നുപോവാത്തതെന്തെന്നോർത്ത്
ഞങ്ങൾക്കല്പം അതിശയവുമുണ്ട്...
അതോടൊപ്പം നീരസവും...
പ്രിയപ്പെട്ട പെൺകുട്ടീ...
നീ പറയുന്നതിലും ശരിയുണ്ടെന്നറിയാം
ന്യായമുണ്ടെന്നുമറിയാം..
അതൊന്നുമംഗീകരിക്കാൻ
ഞങ്ങളെപ്പോലുള്ളവർക്കാവില്ല...
നിന്റെ ഭൂമിയുടെ വാതിൽപ്പടിയിൽ 
ഞങ്ങൾ ശബ്ദഘോഷമുണ്ടാക്കുന്നിടത്തോളം കാലം
നീയും മറുകുറിപ്പുകളെഴുതുമെന്നുമറിയാം..


പ്രിയപ്പെട്ട കുട്ടീ..
ദയവായി നീയിനിയുമെഴുതാതിരിക്കുക
നീ പറയുന്ന കാര്യമെല്ലാം ശരിതന്നെയെങ്കിലും
ഇന്നിപ്പോൾ ഞങ്ങൾക്കാവശ്യമൊരു
വിജയം..

Tuesday, June 21, 2011

മേഘസന്ദേശം


പെൺകുട്ടീ...
നിനക്കൊരു കത്തെഴുതണമെന്നു
വിചാരിക്കുന്നു
നീ കരുതും പോലെയൊന്നുമല്ല പലതും
നിനക്കറിയാനാവാത്ത ഒരുപാരൊടുപാട്
അടിയൊഴുക്കുകളുണ്ടായിയെന്നറിയുക..
പിന്നെയെന്റെയുള്ളിലെ
കെട്ടുപിണഞ്ഞകുറെയേറെകുരുക്കുകളും
ഒരോന്നോരോന്നായിയഴിക്കുമ്പോഴതിൽ
വീണ്ടും കുരുങ്ങിപ്പോയി എന്റെയാത്മാവ്
പിന്നെ നിന്റെ ദുരന്തത്തിലൊരുനാൾ 
ഞാൻ ദു:ഖിച്ചിരുന്നു...
നിനക്ക് പരാതിപറയാനും
അശ്രുനീരൊഴുക്കാനും
പരിഭവപ്പെടാനും
മൂടുപടമിട്ടെങ്കിലും
ഒരു ഹൃദയവും ഞാൻ തന്നിരുന്നു
പക്ഷെ നീയതുടച്ചുലച്ചു 
നിന്റെ കടലിലേയ്ക്കെറിയുകയും ചെയ്തു..
പക്ഷെ ഇന്ന് നിന്നോടെനിക്ക് 
ദയയും പകയൊന്നുമില്ലയെന്നറിഞ്ഞാലും


ആൺകുട്ടീ...
നീയെഴുതിയ കത്തുകണ്ടു
നീയെന്റെ ഭൂമിയിൽ
അഗ്നിപർവതങ്ങൾ തീർത്തു
അണുസ്ഫോടനങ്ങൾ നടത്തി
പിന്നെയാൾക്കാരെചേർത്തോടിക്കാൻ
ശ്രമിച്ചു
എന്റെ കടലിലുപ്പുമാത്രമേയുള്ളുവെന്നുപറഞ്ഞു
എന്റെ ഭൂമിയിൽ വിളയുന്നത്
പതിരാണെന്നും പറഞ്ഞു.....
അതിനെയല്ലാം ഞാനൊരുറുമിതലപ്പാലെതിർക്കുകയും
ചെയ്തു..
എന്നെ വേദനിപ്പിക്കാനുമില്ലാതാക്കാനും
നീയുപയോഗിച്ച കഠിനപദങ്ങൾക്കെതിരായി
ഞാനും വാക്കുകൾ തിരഞ്ഞുകണ്ടുപിടിച്ചു..
പിന്നെ ചിലനേരങ്ങളിലാരോ
സഹായിക്കുന്നുണ്ടെന്നും 
തോന്നിയിരുന്നു..
അപ്പോഴേയ്ക്കുമീ ഭൂമിയ്ക്ക് മതിയായിരുന്നു
കൈയിലേന്തിയ ഉറുമിയും രണ്ടായി
മുറിഞ്ഞിരുന്നു...
ഒരോ പ്രാവശ്യവും നിന്നിൽ
നിന്നകലേയ്ക്കകലേയ്ക്ക്
പോകണമെന്നായിരുന്നു 
എന്റെ ഭൂമിയുടെയാഗ്രഹം..
പക്ഷെ എന്റെയീ ചെറിയ
ഭൂമിയെയാരോ വിലങ്ങിട്ടു
പിന്നോട്ടു വലിച്ചുകൊണ്ടേയിരുന്നു..
അത് നീയാണോ
നിന്റെ സൈന്യങ്ങളാണോയെന്നറിയില്ല
നിന്റെ സൈന്യങ്ങളോടെനിക്ക്
വലിയ പ്രിയമില്ല
അവരെകാണുമ്പോളെനിയ്ക്ക്
ചിരിയും വരാറുണ്ട്
അവരെന്തിനിങ്ങനെ കോലം 
തുള്ളുന്നുവെന്നുപോലും ചിലനേരങ്ങളിൽ
തോന്നിയിട്ടുണ്ട്...
പിന്നെ നിന്റെഹൃദയം 
നീ പറയും പോലെ ഞാനുടച്ചതല്ല
നിന്നോടുള്ള ദ്യേഷ്യം കൂടിതിരികെയോടിയപ്പോൾ
അറിയാതെ കൈതട്ടിയുടഞ്ഞുപോയി..
നിന്റെ കത്തിൽ നീയെഴുതിയതൊക്കെ
വിശ്വസിക്കണമോയെന്നനിക്കുമറിയില്ല..
സമാന്തരരേഖകളുടെയിരുവശവുമിരുന്ന്
ഇനി വിശ്വസിപ്പിക്കാനായെന്തിനൊരു
പാഴ്ശ്രമം..