Sunday, June 26, 2011

പ്രിയമുള്ളവനേ ഇന്നു ഞാനെഴുതട്ടെ ലാളിത്യത്തെക്കുറിച്ച്


പ്രിയമുള്ളവനേ...
ഇന്നെന്തെഴുതുമെന്നാലോചിക്കുമ്പോൾ
സംവൽസരങ്ങളിലെയോർമ്മകൾ 
ഒരു പൂവുപോലെ വിടർന്നുവരുന്നു മുന്നിൽ..
നിനക്കറിയുമോ...
സംവൽസരങ്ങളുടെ ചെപ്പിലുറങ്ങിയ
സ്മൃതിവിസ്മൃതികളെ
നിന്നോടു ഞാനൊന്നു ചോദിക്കട്ടെ
ലാളിത്യമെന്നാലൊരു വാതിൽ
തകർക്കുകയെന്നതോ?
ഒരാളെ നിഴൽപോലെ പിന്തുടരുന്നതോ?
എഴുത്തുകാരെന്നഭിമാനിക്കുന്ന
ഒരു ചെറിയ മഹാലോകത്തിന്റെയെളിമയും 
ലാളിത്യവും ഞാൻ കണ്ടിരിക്കുന്നു...
ആരവത്തിന്റെയെളിമ
പടനീക്കങ്ങളുടെയെളിമ
മധുരതരമായ കാപട്യത്തിന്റെയെളിമ,
അവർ നിന്റെ പ്രതിനിധികളുമായിരുന്നു..
അങ്ങനെയൊരെളിമ
ഈ ചെറിയ ഭൂമിക്കില്ലാതെ പോയി..

ഒന്നുകൂടിപറയട്ടെ..
യഥാർഥത്തിൽ വിനയവുമെളിമയുള്ള
മഹാസാഹിത്യകാരെ നിന്റെ 
പ്രതിനിധികളുടെ കൂടെ കണ്ടതുമില്ല..

പ്രിയമുള്ളവനെ;
ലാളിത്യമെന്തെന്നെനിക്കറിയാം
നീ പറയാതെ തന്നെ
എന്റെ ഹൃദയഭാഷയതു തന്നെ..
പക്ഷെ വാതിലിലെ ചിത്രതാഴുകളുലച്ച്
നീയെളിമയെന്ന വാക്കിന്റെയർഥം
എനിക്കായിയെഴുതി നീട്ടരുത്
നിന്റെയെളിമയുടെ പലേ കൈയൊപ്പുകളെ
ഞാനും കണ്ടിരിക്കുന്നു..
അതിൽ ലാളിത്യത്തെക്കാളേറെ
ഈ പ്രാഗൽഭ്യം കാണൂ
എന്ന ധ്വനിയായിരുന്നു മുന്നിട്ട് നിന്നത്..
നിന്റെ പ്രതിനിധികൾക്കീ ഭൂമിയോട്
വിരോധമുണ്ടാവും..
അവരെഴുതിയ ന്യായപത്രികളംഗീകരിച്ചൊരു
ലാളിത്യാഭിനയത്തിനൊരുങ്ങിയില്ലെയെന്നത്
അന്തരാത്മാവിന്റെയുൾപ്രേരണമൂലമെന്നറിയുക
അനീതിയുടെ പത്രികളിൽ കൈയൊപ്പേകുന്നത്
ലാളിത്യമെന്ന് നീ വിശ്വസിക്കുന്നുവോ
ഇല്ലെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു..


പ്രിയമുള്ളവനെ;
മൗനം ലാളിത്യമെന്നെനിക്ക് പൂർണവിശ്വാസമില്ല
നീ ചെയ്യുന്ന പ്രവർത്തികൾക്ക് മൗനത്തിന്റെ
ലാളിത്യവുമുണ്ടാവണം..
പരമോന്നതപദവിയുടെ വാഹനം പോലും
നിയമരഹിതമായ സ്ഥലത്തു നിന്നെടുത്തുമാറ്റാൻ
ധൈര്യം കാട്ടിയവരോടെനിക്ക് ബഹുമാനമുണ്ട്
അടിമത്തം ഇല്ലായ്മ ചെയ്തവരോടും
എല്ലാവർക്കും ക്ഷേത്രപ്രവേശനമനുവദിച്ചവരോടും 
എനിക്ക് ബഹുമാനമേയുള്ളൂ
ലാളിത്യമാവശ്യം പ്രവർത്തികൾക്ക്...
പ്രിയപ്പെട്ടവനേ;
അതൊരു കാപട്യത്തിന്റെ മുഖാവരണമാകരുത്
ഇനിയെങ്കിലും മറ്റൊരാളുടെ 
വാതിൽലുലച്ചുടച്ചതിനരികിൽ നിന്ന്
ചെറിയവനാകാൻ ശ്രമിക്കൂ എന്നു പറയാതിരിക്കുക...
അങ്ങനെ ചെയ്യുമ്പോൾ നീയെത്രചെറിയവനായി
എന്നു നീ ചിന്തിക്കുന്നു പോലുമില്ലല്ലോ
എന്നോർത്ത് എനിക്കല്പം വിഷമവുമുണ്ട്


പ്രിയമുള്ളവനെ..
നിന്നോടായി ഒന്നു കൂടി പറയെട്ടെ
നിനക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ മഹാലോകം
പഠിപ്പിച്ചത് യഥാർഥ ലാളിത്യമോ, എളിമയോ 
അല്ലെന്നു ഞാനെഴുതുമ്പോൾ 
നിനക്ക് വിരോധമുണ്ടാവില്ല എന്നുകരുതുന്നു..
അവരെന്നെപഠിപ്പിച്ചതെങ്ങെനെയാസൂത്രിതമായി
പ്രതികാരം ചെയ്യാമെന്നും, 
ശാന്തിമന്ത്രങ്ങളിൽ എങ്ങനെയശാന്തി
നിറയ്ക്കാമെന്നുമാണെന്നുകൂടി ഞാനെഴുതിയാൽ
നീയെതിരൊന്നും പറയില്ലെയെന്നെനിക്കറിയാം
എന്നെക്കാൾ കൂടുതൽ 
അതു നിനക്കറിയാമെന്നും വിശ്വസിക്കട്ടെ..
എന്റെയീ ചെറിയ ഭൂമിയിലെ
ഋതുക്കളെന്നെയുപദേശിക്കാറേയില്ല
പൂവുകളും, മഴയും, വെയിലും, 
നക്ഷത്രങ്ങളും, നിലാവും
ഒന്നുമെന്നോട് ചെറിയവനാകൂ 
എന്നുപറയുന്നതേയില്ല...
അവരെന്നോടു പറയുന്നതോ
ലാളിത്യത്തിന്റെ ഭാഷാമൊഴികൾ
എളിമയെന്തെന്നെ 
പഠിപ്പിക്കുന്നതുമവർ തന്നെ...


No comments:

Post a Comment